ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചെറിയ മനുഷ്യനും വലിയ മഹത്വവും

കൊളംബിയയിലെ കരീബിയിന്‍ തീരത്തെ കടല്‍ക്കരയിലെ ഒരു സായാഹ്നം. വിനോദസഞ്ചാരികളുടെ ആധിക്യത്താല്‍ അന്തരീക്ഷം ശബ്ദമുഖരിതം. ആരെയും ആകര്‍ഷിക്കുന്ന ചുടുകാപ്പിയുടെ സുഗന്ധം. ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍കേസിന്റെ ഭവനം അസ്തമയഅരുണശോഭയില്‍ വെട്ടിത്തിളങ്ങുന്നു. ചുകന്ന ഇഷ്ടികയില്‍ പണിതുയര്‍ത്തിയ മാര്‍കേസ് ഭവനം കടലിന്നഭിമുഖമായി തലയുയര്‍ത്തിനില്ക്കുന്നു. എന്റെ ചിന്തകള്‍ ഗാര്‍സ്യയിലും ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലുമായി മാത്രമൊതുങ്ങിയില്ല. പണവും പ്രശസ്തിയും അധികാരവുമില്ലാതെ ഒരാള്‍ക്ക് മഹനീയത കൈവരുമോയെന്ന ആലോചനയില്‍ ഞാന്‍ മുഴുകി. ലോകാംഗീകാരവുമായി യഥാര്‍ഥ മഹനീയതയ്‌ക്കെന്ത് ബന്ധമാണുള്ളത്? നൊബേല്‍ സമ്മാനം കിട്ടിയെങ്കില്‍ മാത്രമാണോ നമ്മളില്‍ മഹത്വം വന്നുനിറയുക?

അങ്ങനെയെല്ലാം ആലോചിക്കുമ്പോഴാണ് ഒരാള്‍ സ്വയംപ്രഖ്യാപിത ടൂറിസ്റ്റ് ഗൈഡായി അവതരിച്ച് മാര്‍കേസ് ഈ 80-ാം വയസ്സില്‍ ഒരു തെരുവുവേശ്യയുടെ ജീവിതമെഴുതുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ തുടങ്ങിയത്. പല ചരിത്രസംഭവങ്ങളും അടിമവ്യാപാരത്തിന്റെയും കടല്‍ക്കൊള്ളക്കാരുടെയും ഭീതിദമായ കഥകളും ഞാന്‍ കേട്ടു. ചരിത്രംകൊണ്ടുള്ള കൂടുതല്‍ ആക്രമണം തടയാനെന്നോണം ഞാന്‍ കുറച്ചു പിസോയെടുത്ത് അയാളുടെ കൈകളില്‍ പിടിപ്പിച്ചു - അയാളെ ഒഴിവാക്കാനായി ഞാന്‍ കണ്ട മാര്‍ഗം. അയാള്‍ അത് സ്വീകരിച്ചില്ല. ഒരു നാടകത്തിലെന്നോണം അയാള്‍ എന്നെ വണങ്ങി ഉപചാരപൂര്‍വം യാത്രപറഞ്ഞു. ആ നിമിഷം വരെ നിസ്സാരനായി ഞാന്‍ കരുതിയ ആ ചെറിയ മനുഷ്യനിലെ വലിയ മഹത്വത്തിനുമുന്നില്‍ ഞാന്‍ വിനീതനായി. 

അയാളെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുമ്പോളാണ് കോഫി ടേബിളില്‍ ക്ലോഡിയ വന്നിരിക്കുന്നത്. കറുത്ത വെള്ളച്ചാട്ടത്തിന്റെ അറ്റംകെട്ടിയപോലുള്ള മുടിയുമായി ഒരു വെനീഷ്യന്‍ സുന്ദരി. മേശമേല്‍ വെച്ച വലതുകൈയിലെ ചൂണ്ടുവിരലില്‍ ഇളംപച്ച എമറാള്‍ഡ് മോതിരം വെട്ടിത്തിളങ്ങുന്നു. അനന്തമായ കാലചക്രത്തില്‍ മാറിമറഞ്ഞുകൊണ്ടിരിക്കുന്ന വസന്തകാലത്തിന്റെയും ജീവിതത്തിന്റെയും നിറമാണ് പച്ച - ഞാന്‍ പറഞ്ഞു. നൂറ്റാണ്ടുകളായി അനശ്വരപ്രണയത്തിന്റെകൂടി നിറമാണ് പച്ചയെന്ന് ക്ലോഡിയ. പുരാതന റോമില്‍ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ വീനസിന്റെ നിറമായിരുന്നു പച്ച. 

വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ക്ലോഡിയയുടെ മുഖത്ത് ദുഃഖം നിഴിലിക്കുന്നുണ്ടായിരുന്നു. അസ്വസ്ഥമായ മനസ്സുകണക്കെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന തിരമാലകളെ നോക്കി അവള്‍ പറഞ്ഞു - നോക്കൂ, എന്റെ ജീവിതം വെറും വ്യര്‍ഥമാണ്. നാമിവിടെ ഏകരായി എത്തുന്നു. അതുപോലെ വിടപറയുന്നു - അവള്‍ തുടര്‍ന്നു. അല്ല ക്ലോഡിയാ നാമിവിടെ ഒന്നായി ജനിക്കുന്നു. ഒന്നായി തിരിച്ചുപോവുന്നു എന്ന് ഞാന്‍ തിരുത്തി. നാമീലോകത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. സമുദ്രത്തിന്റെയും പര്‍വതങ്ങളുടെയും നിഗൂഢമായ ഏകാന്തതയുടെ ഭാഗവുമാണ്. മുന്തിരിത്തോപ്പുകളില്‍നിന്ന് നമ്മുടെ സിരകളിലേക്കൊഴുകുന്ന വൈനിലും എമറാള്‍ഡിന്റെ പച്ചത്തിളക്കത്തിലും ഈ പ്രപഞ്ചതാളത്തിലും നമ്മളുണ്ട്. പ്രാപഞ്ചികമായ ഏകത്വത്തിന്റെ സൃഷ്ടികളാണ് നാം. മഹാപ്രപഞ്ചത്തിന്റെ ഭാഗമായി ജന്മമെടുക്കുന്ന നാം അനന്തമായ പ്രപഞ്ചത്തിന്റെതന്നെ ഭാഗമായി ലയിക്കുന്നു. നമ്മുടെ മഹത്വത്തിന്റെ രഹസ്യം കുടികൊള്ളുന്നത് ആ അനന്തമായ ഏകത്വത്തിലാണ്. ക്ലോഡിയാ, നീ തനിച്ചല്ല, നിന്റേതായ മഹത്വം എന്നും നിന്നോടൊപ്പമുണ്ട്. - ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1

 

വിജയമന്ത്രങ്ങൾ - 3

മുൻഗണനാക്രമം തെറ്റരുത്